Pages

Saturday, December 16, 2017

അടിച്ചമര്‍ത്തല്‍


അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ
ലിസ്റ്റിലേക്ക് ഒന്ന് കൂടി ചേര്‍ത്ത്
അവള്‍ കഴുത്തു നീട്ടിക്കൊടുത്തു.

മാസമുറകളില്‍
അടിവയറ്റിലെ
പുളയുന്ന വേദനയെ കടിച്ചമര്‍ത്താന്‍
ഇത്ര പ്രയാസമുണ്ടായില്ല.

പാടില്ലെന്ന് അന്ത്യശാസനം നല്‍കിയിട്ടും
ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം
ആരോ മറുപടി നല്‍കികൊണ്ടിരുന്നു.

അകലെ നിക്കുമ്പോള്‍ ക്രൂരമായി
തോന്നിയവരൊക്കെയും
നിശ്ബ്ദതയുടെ സന്തോഷം

ആഘോഷിച്ചിരുന്നു

ഡിസംബര്‍ വീണ്ടും വിളിക്കുന്നു

ശൈത്യ കാല രാത്രികളില്‍
മഞ്ഞുകണമായി
നനവു പടര്‍ത്തി
കോണ്‍ക്രീറ്റു കാടുകളിലൂടെ
ഒഴുകി നടന്നു.

തനിയാവര്‍ത്തനങ്ങളുടെ
നിസ്സഹായതയില്‍
കോര്‍ണിഷ് കടലോരത്ത്
മേഘങ്ങള്‍ പാറിനടന്നു
പെയ്തൊഴിനാവാതെ.


ഡിസംബര്‍ പിന്നിടുകയാണ്
ആയുസ്സിലെ ഒരേടുകൂടി
അടര്‍ത്തിയെടുത്ത്.

നിന്‍റെ തുറന്നിട്ട വാഹനത്തിലെ
യാത്രക്കാരനായി ഒരിക്കല്‍ കൂടി
വാനിലേക്കുയര്‍ന്ന് പിന്നോട്ട് തിരിഞ്ഞ്
പറന്നുയരാനായെങ്കില്‍

ഏകാന്തമായി ഹൃദയം യാചിക്കുകയാണ്
ചില നിമിഷങ്ങളെങ്കിലും
വേദനകള്‍ അറിയാതെ
ഒന്ന് മറന്ന് പോയിരുന്നെങ്കില്‍..



Tuesday, December 12, 2017

മണ്ണായിരുന്നെങ്കില്‍

അവസാനത്തെ ജാലകവും അടച്ചു
ഇണക്കുരുവികളുടെ ചാരത്തേക്ക്
എല്ലാവരും പറന്നു.
നീ മാത്രമായി
മരുഭൂമിയിലെ കോണ്‍ക്രീറ്റ് കാടില്‍
കൂടില്ലാത്ത കിളിയായി
പറന്നുപോകേണ്ട വഴിയറിയാതെ
ഞെട്ടറ്റുപോയ ചിറകുമായി
അലസമായങ്ങനെ
ജലാശയത്തെ നോക്കി…


മണ്ണായിരുന്നെങ്കില്‍
മരിച്ച് ജീവിക്കാതെ
സ്വസ്ഥമായി അലിയാമായിരുന്നു
എവിടെയെങ്കിലും.

അപ്പൂപ്പന്‍താടി പോലെ
ഭാരമാവാതെ മെല്ലെ
എവിടേക്കോ പറന്ന്
വീഴാമായിരുന്നു.



Tuesday, December 5, 2017

അഭയം


നീയുണ്ടാകുമ്പോള്‍
എന്തിനാണ്
അഭയം തേടി വേറെ അലയുന്നത്?

ശയനത്തിന് മാടി വിളിക്കുമ്പോഴും
എങ്ങോ കാത്തിരിക്കുന്ന
അനന്തശയനത്തെ
സ്വപ്നം കണ്ട് രാവ് പകലാക്കി.
വഴിതെറ്റാന്‍ പല വഴികളുണ്ടായിട്ടും
നിന്നെയോര്‍ക്കുമ്പോള്‍
അടിതെറ്റാതെയുറച്ച് കാലുകള്‍.
കാണാനായില്ലെങ്കിലും
കണ്ണുറവയുടെ തുള്ളികളില്‍
ഉപ്പു പുരട്ടിയത് നീയല്ലാതെ
വേറെയാരാണ്?

നീയുണ്ടാകുമ്പോള്‍
ഈ ചന്ദ്രനെന്ത്
നിലാവാണ്.

വരില്ലെന്നറിയുന്ന
വാഹനത്തിനായി
നീയുണ്ടാകുമ്പോള്‍
നാം കാത്തിരിക്കുന്നു.

പുഴയില്‍
നാം നമ്മുടെ തോണി തുഴഞ്ഞേയിരുന്നു.
അലക്ഷ്യമായി.
തുഴയാത്ത കാലത്തോളം
പുഴ തോണിയെ അക്കരെയത്തിക്കില്ല.


Monday, December 4, 2017

വസിയ്യത്ത്...

പ്രിയേ...
നിന്നെ അറിയിച്ചിട്ടില്ല,
ഫോണില്‍ സൂക്ഷിച്ചു
വെച്ചിട്ടുണ്ട്
നിന്‍റെ നാദം.
ഒന്നിനുമല്ല,
അന്ത്യ ശ്വാസം വലിക്കവെ
കലിമയോടൊപ്പം ചെവിയില്‍
മന്ത്രമായി
അതു കൂടി പ്ലെ ചെയ്യണേ..

നീയറിഞ്ഞിട്ടുണ്ടാകില്ല
ബാഗിലെ ഉള്ളറയില്‍ സൂക്ഷിച്ച
നീ ചവിട്ടി പോയ ഒരു പിടി മണ്ണ്,
മിന്‍ഹാ ഹലക്കിനാക്ക് ചൊല്ലി
ഇടതു നെഞ്ചിലേക്കെറിയുമ്പോള്‍
ആദ്യ പിടിയില്‍ അതുണ്ടാവണേ..

പറ്റിച്ചതായിരുന്നില്ല,
ഒരുമിച്ച് ഇഹ്റാം ചെയ്യുന്ന
സ്വപ്നം കണ്ട്
വാങ്ങിയ വെള്ളത്തുണി
അലമാരയുടെ ഉള്ളറയിലുണ്ട്.
പൊതിയുന്ന മൂന്ന് കഷ്ണത്തില്‍
അത് കൂടി ഉള്‍പ്പെടുത്തണേ...


Sunday, December 3, 2017

ഭൂമിയിലെ അവസാന ദിനം



ആ ദിവസമെന്നാവും?

അന്ന് നീ വന്ന്
നനുത്ത മേനിയില്‍
നെറ്റിയില്‍ മെല്ലെ
ഉമ്മ വെക്കും,
ഇതുവരെ തരാന്‍ കഴിയാതെ പോയത്.

അന്നു നീ
എന്‍റെ ചെവിയില്‍ പറയില്ലേ..
ഞാനിത്ര കാലം കേള്‍ക്കാന്‍ കൊതിച്ചത് .

അന്നെങ്കിലും
എനിക്കായി
പൊഴിക്കാന്‍ രണ്ടിറ്റെങ്കിലുമുണ്ടാകില്ലേ..
നിന്‍റെ കണ്ണില്‍,
ഞാനിത്രകാലം പൊഴിച്ചതിന് പകരമല്ലെങ്കിലും.

ആ ദിവസമെന്നാവും ?
അന്ന് നീ യാത്രപോകും
നമ്മുടെ
ഫ്ളാഷ് ബാക്ക് ലോകത്തേക്ക്
ബ്ലാക്ക് ആന്‍റ് വൈറ്റ്
ചിത്രങ്ങള്‍ എവിടെയൊക്കെയോ
തെളിയും

ആ ദിവസം എന്നാകും?
അടക്കം ചെയ്ത രാത്രി
വീട്ടിലെ സായാഹ്ന ചര്‍ച്ചയില്‍
ഞാനൊരു വിഷയമായിവരാതിരിക്കില്ല-അവര്‍ക്ക്,
"എന്തായിരുന്നാലും …..അവന്‍ ആളൊരു…"
പിന്നെല്ലാവരും മൗനത്തിലാവും.

എനിക്കറിയാം
അന്ന് നീ പ്രാര്‍ഥിക്കും
ആദ്യത്തേയും അവസാനത്തെയും
പ്രാര്‍ത്ഥന നൂലാല്‍ ബന്ധം.

ആ ദിവസമെന്നാകും?
കാരണങ്ങളുണ്ടാകാത്ത
ഭൂമിയിലെ
ആദ്യത്തെയും അവസാനത്തെയും ദിവസം.
അന്നത്തെ വസന്തത്തില്‍
ഒരു പുഷ്പമെന്‍ കുടീരത്തില്‍
വെക്കാന്‍ ബുദ്ധിമുട്ടാവില്ലല്ലോ..

നീ വരാഞ്ഞതിലല്ല പ്രിയേ,
പോകുന്നതില്‍ മാത്രമായിരുന്നു  പരാതി
കാത്തിരിക്കുന്നു.
ആ ദിവസം എന്നാകും ?

ഡിസംബര്‍

ശൈത്യ കാല രാത്രികളില്‍
മഞ്ഞുകണമായി
നനവു പടര്‍ത്തി
കോണ്‍ക്രീറ്റു കാടുകളിലൂടെ
ഒഴുകി നടന്നു.

തനിയാവര്‍ത്തനങ്ങളുടെ
നിസ്സഹായതയില്‍
കോര്‍ണിഷ് കടലോരത്ത്
മേഘങ്ങള്‍ പാറിനടന്നു
പെയ്തൊഴിനാവാതെ.


ഡിസംബര്‍ പിന്നിടുകയാണ്
ആയുസ്സിലെ ഒരേടുകൂടി
അടര്‍ത്തിയെടുത്ത്.

നിന്‍റെ തുറന്നിട്ട വാഹനത്തിലെ
യാത്രക്കാരനായി ഒരിക്കല്‍ കൂടി
വാനിലേക്കുയര്‍ന്ന് പിന്നോട്ട് തിരിഞ്ഞ്

പറന്നുയരാനായെങ്കില്‍

ഡിസംബര്‍ 2

3-12-17
3 am
അങ്ങിനെ വീണ്ടും ഒരു ഡിസംബര്‍ രണ്ടു കൂടി കടന്നുപോയി. സമയമിപ്പോള്‍ പുലര്‍ച്ചെ 3 മണിയാവാറായിരിക്കുന്നു.അടുത്തിടെയായി 3 am thoughts ആണ് കടന്നുവരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഡിസംബര്‍ രണ്ടിന് കോണ്‍ണിഷിലെ തീരത്തോടു ചേര്‍ന്നുള്ള കല്‍മുകളിലിരുന്ന് സ്വപ്നങ്ങള്‍ കാണുകയായിരുന്നു.
ഒറ്റക്ക്.
ഇത്തവണ പക്ഷെ ഒറ്റക്ക് പോകാന്‍ കൂട്ടുകാര്‍ വിട്ടില്ല.എങ്കിലും ആ കല്‍ തറകളിലൂടെ നടന്നു.കടല്‍ ഭിത്തിയിലൊന്നിലിരുന്ന് കഴിഞ്ഞ വര്‍ഷത്തെ ഡിസംബറിനെ ഓര്‍ത്തു.
അഞ്ചു വര്‍ഷം കാത്തു നില്‍ക്കാനാകുമോ?
എന്തോ… അധികം ആലോചിക്കേണ്ടി വന്നില്ല.
കുടുംബം, ബന്ധങ്ങള്‍ എല്ലാം മറന്ന്, അഞ്ചല്ല, കാലങ്ങള്‍ കാത്തിരിക്കാം.
ഒരൊറ്റ വാക്കു മാത്രം നല്‍കാനാകുമോ?
അഞ്ചു വര്‍ഷത്തിന് ശേഷം വരാമെന്ന ഒരൊറ്റ വാക്കു മാത്രം.

അതിനെന്താ..
അന്ന് 45 മിനുട്ടുവോളം സംസാരിച്ചതിന് പകരം ഇന്ന് ആ സമയം ഹൃദയം മൗനത്തോടാണ് സംസാരിച്ചതെന്ന് മാത്രം. എന്താണ് ജീവിതമിങ്ങനെ ഒരേ ദിശയിലൂടെ ആവര്‍ത്തനം നടത്തുന്നത്.

കാതടപ്പിക്കുന്ന ശബ്ദത്തില്‍ എയര്‍ ഹോണ്‍ മുഴക്കി കാറുകളും വിലകൂടിയ വാഹനങ്ങള്‍ നിരത്തിലൂടെ ഓടുന്നത് ഇത്തവണയും കണ്ടു. റോഡിലാകെ വര്‍ണ്ണ ബലൂണുകള്‍.രാജ്യം അതിന്‍റെ 46ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. എല്ലാവരും ആഹ്ലാദത്തില്‍.അവധി കിട്ടിയ സന്തോഷത്തില്‍ എല്ലാവരും പുറത്തേക്കിറങ്ങിയിട്ടുണ്ട്.
ആ കൂട്ടത്തില്‍ എവിടെയെങ്കിലും ചില മുഖങ്ങളെ കാണാനാകുമോ ….?

റോഡിലൂടെ നടക്കുമ്പോള്‍, കൂട്ടുകാരോടൊത്ത് കളിക്കുമ്പോള്‍ എവിടെ നിന്നെങ്കിലും ആരെങ്കിലും നോക്കുന്നോ എന്നാലോചിക്കും. എവിടെ…
ഇവിടെ നിന്ന് അല്‍പ്പം നടന്നാല്‍ എത്തിച്ചേരാവുന്ന ഇടമായിട്ടും..
കുടുംബങ്ങളെ, സമൂഹത്തെ, നന്മ-തിന്മകളെ കുറിച്ചെല്ലാം ആലോചിച്ച് മൗനത്തില്‍ കടിച്ചമര്‍ത്തും.

രാത്രിയുടെ യാമങ്ങളായിട്ടും നാമെന്താണ് നഷ്ട സ്വപ്നങ്ങളെ കുറിച്ചാലോചിക്കുന്നത് ?
എത്രകാലമിത് വേട്ടയാടും?
എന്തേ… ജീവിതമിങ്ങനെ സങ്കീര്‍ണ്ണമായി മാറുന്നത്.

ജീവിതത്തില്‍ വരാന്‍ പോകുന്നവരാരോ… അവരോട് പറയുവാനുള്ളത് ഇതാണ്.
2017 ലെ ഡിസംബറിലൊക്കെ ഇതായിരുന്നു അവസ്ഥ.
തുറന്ന പുസ്തകമായി കിടക്കട്ടേ…
അറിയാം, ഏറെ അപകടം പിടിച്ചതാണ് ഈ എഴുത്തെന്ന്.
എല്ലാം മറച്ചുവെക്കുന്ന കപട ബോധത്തിന് പകരം തുറന്ന പുസ്തകത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നവരാവണേ… കാരണം , ഇതിനകം വിടവാങ്ങിയാല്‍ ആ മയ്യിത്തിന്‍റെ കനത്തേക്കാള്‍ അതിന്‍റെ പറയാതെ പോയ ഹൃദയ വേദന നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല.


I don't know they realise
how sleepless nights
can affect me.
How overthinking slowly
kills me,
I don’t know, how can turn our mind
into thoughts you wish.