Pages

Wednesday, September 26, 2018

ഈ തൈമരത്തണലില്‍


26സപ്തം 18.
1 Am



തിരിച്ച് പോരുന്നതിന്‍റെ തലേന്ന് വൈകീട്ട് മഗ്‍രിബ് നിസ്കാര സമയമായപ്പോള്‍ തൂമ്പയെടുത്ത് ആ ചെടി കൂടി നടാന്‍ പോകുമ്പോള്‍ ഉമ്മ രംഗത്തിറങ്ങി.പോകുന്ന സമയമായാല്‍ ഒരാഴ്ച മുമ്പെ ആ മുഖത്ത് കനം തൂങ്ങി നില്‍പ്പാണ്. നിസ്കരിക്കാന്‍ പോകേണ്ട സമയത്ത് കൈകോട്ടുമായി നടക്കുന്നത് കണ്ടിട്ടും ഉള്ളിലെ ദേഷ്യം ഒതുക്കുന്നതുകണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു പോന്നു.
ആ ചെടി ഇപ്പോഴും അവിടെ നടാതെ കിടക്കുകയാണ്. വെയിലായതിനാല്‍ ഉണങ്ങിപോകാതിരിക്കാന്‍ എന്നും വിളിക്കുമ്പോള്‍ വെള്ളമൊഴിവാക്കാന്‍ പറയാറുണ്ട്.


പുതിയ വീട് വെച്ച് പണി തീരും മുമ്പെ മുറ്റത്ത് സ്ഥാനം പിടിച്ചത് ചാമ്പക്കയും മാവും ഞാവലുമാണ്.പെരുമഴ പെയ്ത ദിവസം അരീക്കോട്-മുക്കം-കോഴിക്കോട് വഴി ഏകനായി യാത്രപോയി ആശുപത്രി കെട്ടിടം കണ്ട് തിരിച്ചു വരുമ്പോള്‍ മഞ്ചേരിയില്‍ നിന്ന് വാങ്ങി ആ വേദനാ യാത്രയുടെ ഓര്‍മ്മയ്ക്ക് നട്ട ചാമ്പ മരം. കാര്‍പോര്‍ച്ചിന് നേരെ നട്ടതിനാല്‍ സിറ്റൗട്ടില്‍ നിന്ന് നോക്കുമ്പോള്‍ അതിനെ മറയില്ലാതെ കാണുമായിരിക്കും.

പാലക്കാട് നിന്നും പിന്നെയും നൂറ് കിലോമീറ്റര്‍ താണ്ടി തിരിച്ചുവന്ന ദീര്‍ഘയാത്രയായി വഴിവക്കിലെ അണ്ണനില്‍ നിന്നും വാങ്ങിയ നീലം മാവിന്‍ തൈ.
കിഴക്കുഭാഗത്തെ ബെഡ്റൂമില്‍ നിന്ന് നോക്കിയാല്‍ ആ തൈ കാണാം.തോട്ടിലേക്കുള്ള വഴിയില്‍, മഹാഗണിമരത്തിന്‍റെ നിഴലില്‍ അത് ഉണങ്ങി തുടങ്ങിയിരുന്നു, ഞാന്‍ പോരുമ്പോള്‍.കഴിഞ്ഞ ദിവസം അതില്‍ നിറയെ ഇലകള്‍ തളിര്‍ത്തെന്ന് ഉമ്മ സന്തോഷത്തോടെ പറഞ്ഞു.അതിലേറെ സന്തോഷം ഇവിടെയാണ്.




റോസാച്ചെടിയും കിണറിനോട് ചാരി വളരുമായിരിക്കും.

വേദനകളില്‍ പുളഞ്ഞപ്പോള്‍ ആനക്കയത്തു പോയി കൊണ്ടുവന്ന ഞാവലാണ് പടിഞ്ഞാറ് ഭാഗത്തെ ചുമരിനോട് ചേര്‍ന്ന് വളരുന്നത്. കുഴിയെടുത്ത് വളമൊക്കെയിട്ട് ഉമ്മാനെ കൊണ്ടുവന്നാണ് അത് നട്ടത്.
എല്ലാത്തിനും കമ്പികൊണ്ടുള്ള വലകൊണ്ടുവന്ന് യൂട്യൂബ് നോക്കിയാണ് കൂടുപണിതത്.അല്ലെങ്കില്‍ ആട്ടിന്‍കുട്ടികള്‍ അതിന്‍റെ തളിലിരകളില്‍ ഉമ്മവെച്ച് ടേസ്റ്റ് നോക്കും. 

വീട്ട് മുറ്റത്തെ മരങ്ങള്‍ക്കെല്ലാം കഥപറയാനുണ്ട്.എല്ലാം ഓര്‍മ്മകളെ താലോലിക്കുന്ന തൈമരങ്ങളാണ്.ഞാനുണ്ടായാലും ഇല്ലാതായാലും ആ മരങ്ങള്‍ അവിടെയുണ്ടാവണം.

ആ മരങ്ങള്‍ ചാമ്പക്കയുണ്ടാവണം.
വഴിയെ പോകുന്നവര്‍ വന്ന് ചാമ്പക്ക തിന്നട്ടേ..

വീട്ടിലെ കുട്ടികള്‍ ആ മരച്ചോട്ടില്‍ കളിക്കുന്നത് കാണാനെന്ത് രസമായിരിക്കും.
പക്ഷികള്‍ വന്ന് അതില്‍ കൊമ്പിലിരുന്ന് ചിലമ്പട്ടെ.. വേണമെങ്കില്‍ കൂട് കൂട്ടട്ടേ..
അതിലെ ഫലങ്ങള്‍ കൊത്തിയെടുത്ത് പറക്കട്ടേ…
പൂമ്പാറ്റകള്‍ വന്ന്  പുഷ്പങ്ങളുണ്ടാകുമ്പോള്‍ അതിലെ തേന്‍ നുകരട്ടേ..

അങ്ങിനെ ആ ഓര്‍മ്മ മരങ്ങള്‍ക്കൊണ്ട് അവരെല്ലാം സന്തോഷിക്കട്ടേ... <3