Pages

Tuesday, December 12, 2017

മണ്ണായിരുന്നെങ്കില്‍

അവസാനത്തെ ജാലകവും അടച്ചു
ഇണക്കുരുവികളുടെ ചാരത്തേക്ക്
എല്ലാവരും പറന്നു.
നീ മാത്രമായി
മരുഭൂമിയിലെ കോണ്‍ക്രീറ്റ് കാടില്‍
കൂടില്ലാത്ത കിളിയായി
പറന്നുപോകേണ്ട വഴിയറിയാതെ
ഞെട്ടറ്റുപോയ ചിറകുമായി
അലസമായങ്ങനെ
ജലാശയത്തെ നോക്കി…


മണ്ണായിരുന്നെങ്കില്‍
മരിച്ച് ജീവിക്കാതെ
സ്വസ്ഥമായി അലിയാമായിരുന്നു
എവിടെയെങ്കിലും.

അപ്പൂപ്പന്‍താടി പോലെ
ഭാരമാവാതെ മെല്ലെ
എവിടേക്കോ പറന്ന്
വീഴാമായിരുന്നു.