Pages

Saturday, October 21, 2017

ക്രമമില്ലാത്ത എഴുത്ത്...ജീവിതവും

മൗനത്തോളം വേദനയുള്ള സംഭാഷണമില്ല.ഒരുപാട് മനസ്സില്‍ വിങ്ങി നിന്നിട്ടും അതൊന്നും അറിയിക്കാനാവാതെ പോകുന്ന നിസ്സാഹയവസ്ഥ.നുണകള്‍ക്ക് മുകളില്‍ നുണകള്‍ മെനഞ്ഞ് തെറ്റിദ്ധരിപ്പിച്ചുണ്ടാക്കുന്ന മാനുഷിക ബന്ധങ്ങള്‍ക്ക് ഈ ലോകത്ത് നിലനില്‍പ്പുണ്ടാകുമായിരിക്കും.പക്ഷെ മറ്റൊരു ജീവിതത്തില്‍ അതെല്ലാം തുറന്ന് കാണിക്കപ്പെടുകയ തന്നെ ചെയ്യും. കരളും ഹൃദയവും പറിച്ചു നല്‍കിയാലും അതെല്ലാം വെറും വാക്കുകളാണെന്ന് തെറ്റിദ്ധരിക്കാന്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് വേഗം സാധിക്കുമായിരിക്കും.അങ്ങിനെയായിരുന്നില്ലെന്ന് തെളിയിക്കാന്‍ ഒരു മുഴം കയറിലോ തുള്ളി വിഷത്തിലോ ജീവിതം അവസാനിപ്പിച്ചാലും അതിന് വേറെന്തെങ്കിലും കാരണം കണ്ടെത്തുമായിരിക്കും.അതിനാല്‍ ആ ഉദ്യമത്തിന് മുതിരുന്നവര്‍ അവിടെയും പരാജയപ്പെടും.തെറ്റായ വിവരങ്ങളായിരിക്കാം. ഒരുപക്ഷെ നമ്മുടെ ചോരകള്‍ വരെ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് അവരുടെ അജണ്ടകളെ സ്ഥാപിച്ചേക്കാം. മാരകമായ രോഗങ്ങളുള്ളത് കൊണ്ട് ബന്ധങ്ങളില്‍ നിന്ന് ചിലര്‍ പിന്മാറി എന്നൊക്കെ അവര്‍ പ്രചരിപ്പിച്ചേക്കും. പാവം ഇരകള്‍ അത് വിശ്വസിക്കുകയും മറുപക്ഷത്തെ ശപിക്കുകയോ കുറ്റപ്പെടുത്തുകയോ ഒക്കെ ചെയ്യും.

രണ്ട് പേര്‍ വേര്‍പിരിയുമ്പോള്‍
അവിടെ
ഒന്നും സംഭവിക്കുന്നില്ല,
പരസ്പരം
രണ്ടു ചെറിയ മരണങ്ങളല്ലാതെ…


മാനുഷിക ബന്ധങ്ങളെ കുറിച്ച് വീരാന്‍കുട്ടിക്ക് അങ്ങിനെയൊക്കെ എഴുതാം.

നീയുണ്ടാകുമ്പോള്‍


നീയുണ്ടാകുമ്പോള്‍
എന്തിനാണ്
അഭയം തേടി വേറെ അലയുന്നത്?

ശയനത്തിന് മാടി വിളിക്കുമ്പോഴും
എങ്ങോ കാത്തിരിക്കുന്ന
അനന്തശയനത്തെ
സ്വപ്നം കണ്ട് രാവ് പകലാക്കി.
വഴിതെറ്റാന്‍ പല വഴികളുണ്ടായിട്ടും
നിന്നെയോര്‍ക്കുമ്പോള്‍
അടിതെറ്റാതെയുറച്ച് കാലുകള്‍.
കാണാനായില്ലെങ്കിലും
കണ്ണുറവയുടെ തുള്ളികളില്‍
ഉപ്പു പുരട്ടിയത് നീയല്ലാതെ
വേറെയാരാണ്?

നീയുണ്ടാകുമ്പോള്‍
ഈ ചന്ദ്രനെന്ത്
നിലാവാണ്.

വരില്ലെന്നറിയുന്ന
വാഹനത്തിനായി
നീയുണ്ടാകുമ്പോള്‍
നാം കാത്തിരിക്കുന്നു.

പുഴയില്‍
നാം നമ്മുടെ തോണി തുഴഞ്ഞേയിരുന്നു.
അലക്ഷ്യമായി.
തുഴയാത്ത കാലത്തോളം
പുഴ തോണിയെ അക്കരെയത്തിക്കില്ല.



വസിയ്യത്ത്...

പ്രിയേ...
നിന്നെ അറിയിച്ചിട്ടില്ല,
ഫോണില്‍ സൂക്ഷിച്ചു
വെച്ചിട്ടുണ്ട്
നിന്‍റെ നാദം.
ഒന്നിനുമല്ല,
അന്ത്യ ശ്വാസം വലിക്കവെ
കലിമയോടൊപ്പം ചെവിയില്‍
മന്ത്രമായി
അതു കൂടി പ്ലെ ചെയ്യണേ..

നീയറിഞ്ഞിട്ടുണ്ടാകില്ല
ബാഗിലെ ഉള്ളറയില്‍ സൂക്ഷിച്ച
നീ ചവിട്ടി പോയ ഒരു പിടി മണ്ണ്,
മിന്‍ഹാ ഹലക്കിനാക്ക് ചൊല്ലി
ഇടതു നെഞ്ചിലേക്കെറിയുമ്പോള്‍
ആദ്യ പിടിയില്‍ അതുണ്ടാവണേ..

പറ്റിച്ചതായിരുന്നില്ല,
ഒരുമിച്ച് ഇഹ്റാം ചെയ്യുന്ന
സ്വപ്നം കണ്ട്
വാങ്ങിയ വെള്ളത്തുണി
അലമാരയുടെ ഉള്ളറയിലുണ്ട്.
പൊതിയുന്ന മൂന്ന് കഷ്ണത്തില്‍
അത് കൂടി ഉള്‍പ്പെടുത്തണേ...


നീ വരാഞ്ഞതിലല്ല പ്രിയേ,
പോകുന്നതിലാണ് പരാതി

ആ ദിവസമെന്നാവും?

അന്ന് നീ വന്ന്
നനുത്ത മേനിയില്‍
നെറ്റിയില്‍ മെല്ലെ
ഉമ്മ വെക്കും,
ഇതുവരെ തരാന്‍ കഴിയാതെ പോയത്.

അന്നു നീ
എന്‍റെ ചെവിയില്‍ പറയില്ലേ..
ഞാനിത്ര കാലം കേള്‍ക്കാന്‍ കൊതിച്ചത് .

അന്നെങ്കിലും
എനിക്കായി
പൊഴിക്കാന്‍ രണ്ടിറ്റെങ്കിലുമുണ്ടാകില്ലേ..
നിന്‍റെ കണ്ണില്‍,
ഞാനിത്രകാലം പൊഴിച്ചതിന് പകരമല്ലെങ്കിലും.


ആ ദിവസമെന്നാവും ?
അന്ന് നീ യാത്രപോകും
നമ്മുടെ
ഫ്ളാഷ് ബാക്ക് ലോകത്തേക്ക്
ബ്ലാക്ക് ആന്‍റ് വൈറ്റ്
ചിത്രങ്ങള്‍ എവിടെയൊക്കെയോ
തെളിയും

ആ ദിവസം എന്നാകും?
അടക്കം ചെയ്ത രാത്രി
വീട്ടിലെ സായാഹ്ന ചര്‍ച്ചയില്‍
ഞാനൊരു വിഷയമായിവരാതിരിക്കില്ല
അവര്‍ക്ക്,
"എന്തായിരുന്നാലും …..അവന്‍ ആളൊരു…"
പിന്നെല്ലാവരും മൗനത്തിലാവും.


എനിക്കറിയാം
അന്ന് നീ പ്രാര്‍ഥിക്കും
ആദ്യത്തേയും അവസാനത്തെയും
പ്രാര്‍ത്ഥന നൂലാല്‍ ബന്ധം.

ആ ദിവസമെന്നാകും?
കാരണങ്ങളുണ്ടാകാത്ത
ഭൂമിയിലെ
ആദ്യത്തെയും അവസാനത്തെയും ദിവസം.
അന്നത്തെ വസന്തത്തില്‍
ഒരു പുഷ്പമെന്‍ കുടീരത്തില്‍
വെക്കാന്‍ ബുദ്ധിമുട്ടാവില്ലല്ലോ..