Pages

Wednesday, October 3, 2018

മരണം


മരിച്ചപോലെയങ്ങ്
മൗനമായി
മറന്ന് കളയും ചിലര്‍.

നാമോ, അവരുടെ
ഓർമ്മകളിൽ 
മരിച്ചങ്ങനെ..കഴിയും







കടപ്പാട്. ഹാരിസ്

Tuesday, October 2, 2018

അഭയം


നീയുണ്ടാകുമ്പോള്‍

എന്തിനാണ്

അഭയം തേടി വേറെ അലയുന്നത്?



ശയനത്തിന് മാടി വിളിക്കുമ്പോഴും

എങ്ങോ കാത്തിരിക്കുന്ന

അനന്തശയനത്തെ

സ്വപ്നം കണ്ട് രാവ് പകലാക്കി.

വഴിതെറ്റാന്‍ പല വഴികളുണ്ടായിട്ടും

നിന്നെയോര്‍ക്കുമ്പോള്‍

അടിതെറ്റാതെയുറച്ച് കാലുകള്‍.

കാണാനായില്ലെങ്കിലും

കണ്ണുറവയുടെ തുള്ളികളില്‍

ഉപ്പു പുരട്ടിയത് നീയല്ലാതെ

വേറെയാരാണ്?



നീയുണ്ടാകുമ്പോള്‍

ഈ ചന്ദ്രനെന്ത്

നിലാവാണ്.



വരില്ലെന്നറിയുന്ന

വാഹനത്തിനായി

നീയുണ്ടാകുമ്പോള്‍

നാം കാത്തിരിക്കുന്നു.



പുഴയില്‍

നാം നമ്മുടെ തോണി തുഴഞ്ഞേയിരുന്നു.

അലക്ഷ്യമായി.

തുഴയാത്ത കാലത്തോളം

പുഴ തോണിയെ അക്കരെയത്തിക്കില്ല.

ശരികള്‍

ഓരോരുത്തരുടെയും
ശരികൾ
അവരുടെ അനുഭവങ്ങൾക്കും
ജീവിത സാഹചര്യങ്ങളിലും
അതിഷ്ഠിതമായിരിക്കുമത്രെ.

Monday, October 1, 2018

ഈസി

ഇക്കാലം വരെ
കൂടെയുണ്ടായിരുന്ന
എല്ലാം അറിയുന്ന
സിം 
വലിച്ചെറിഞ്ഞ്,
ഫോൺ ഫോർമാറ്റ്
ചെയ്ത്
പുതിയ സിം
ജീവിതരേയുടെ
സ്ലോട്ടിലിട്ടു.
ഇപ്പോള്‍ എല്ലാം
ശാന്തം !

അന്ധത

ദൈവമേ
ഒടുവിൽ
അവർ ജയിച്ചു.
ജയിപ്പിച്ചു.

ഞാനും നീയും
തോറ്റു.

Sunday, September 30, 2018

എത്ര ദിവസം ജീവിക്കും ?


മരങ്ങള്‍ ഭാഗ്യവാന്മാരാണ്.
അവര്‍ക്ക് കുറെക്കാലം ജീവിക്കാം.

what you want to contribute to this world ?
How do you spend your twenty thousand days?

ശരിക്കും ജീവിക്കാന്‍ മനുഷ്യന് സമയുണ്ടോ?
മരങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും എത്രയോ ദിവസങ്ങളുണ്ടാവും.പക്ഷെ മനുഷ്യന് ദിവസങ്ങള്‍ പരിമിതമായ എണ്ണമല്ലേ?
ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും ചിന്തകളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്.
60 മുതല്‍ 80വരെയാണ് ഇപ്പോഴത്തെ ശരാശരി life expectancy.
അങ്ങിനെ നോക്കുമ്പോള്‍ 80 വയസ് വരെ ജീവിച്ചാല്‍ തന്നെ ഇനി കേവലം 18,250 ദിവസം മാത്രമേ ഉള്ളൂ.

ആകെയുള്ള ആ പതിനെട്ടായിരം ദിവസംകൊണ്ട് എന്തൊക്കെയോ ചെയ്ത് തീര്‍ക്കാനുള്ള ഓട്ടത്തിലല്ലേ നാം.
സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, കാത്തിരിപ്പുകള്‍ അങ്ങിനെയങ്ങിനെ.. നിരവധിയുണ്ടാകും.

ജീവിതത്തെ കുറിച്ച് ചിന്തിച്ചാല്‍ അങ്ങിനെയാണ്. നാം ചിലപ്പോള്‍ ഫിലോസഫിയിലേക്ക് തിരിയും

ആകെയുള്ള ഈ പതിനെട്ടായിരം ദിവസം വെറുപ്പില്ലാതെ, വെറുപ്പിക്കാതെ, നശിപ്പിക്കാതെ മെല്ലെ കൊച്ചുകൊച്ചു കാര്യങ്ങളുമൊക്കെയായി സ്നേഹത്തില്‍ കഴിയുമ്പോഴാണ് ഈ ഭൂമി സ്വര്‍ഗമാകുന്നത്.

82 വയസ് വരെ ജിവീക്കുന്ന മനുഷ്യന് 30,000 ദിവസംപോലും ഇല്ലട്ടോ .
സംശയമുള്ളവര്‍ക്ക് 82 x 365 മള്‍ട്ടിപ്പിള്‍ ചെയ്തു നോക്കാം.


Wednesday, September 26, 2018

ഈ തൈമരത്തണലില്‍


26സപ്തം 18.
1 Am



തിരിച്ച് പോരുന്നതിന്‍റെ തലേന്ന് വൈകീട്ട് മഗ്‍രിബ് നിസ്കാര സമയമായപ്പോള്‍ തൂമ്പയെടുത്ത് ആ ചെടി കൂടി നടാന്‍ പോകുമ്പോള്‍ ഉമ്മ രംഗത്തിറങ്ങി.പോകുന്ന സമയമായാല്‍ ഒരാഴ്ച മുമ്പെ ആ മുഖത്ത് കനം തൂങ്ങി നില്‍പ്പാണ്. നിസ്കരിക്കാന്‍ പോകേണ്ട സമയത്ത് കൈകോട്ടുമായി നടക്കുന്നത് കണ്ടിട്ടും ഉള്ളിലെ ദേഷ്യം ഒതുക്കുന്നതുകണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു പോന്നു.
ആ ചെടി ഇപ്പോഴും അവിടെ നടാതെ കിടക്കുകയാണ്. വെയിലായതിനാല്‍ ഉണങ്ങിപോകാതിരിക്കാന്‍ എന്നും വിളിക്കുമ്പോള്‍ വെള്ളമൊഴിവാക്കാന്‍ പറയാറുണ്ട്.


പുതിയ വീട് വെച്ച് പണി തീരും മുമ്പെ മുറ്റത്ത് സ്ഥാനം പിടിച്ചത് ചാമ്പക്കയും മാവും ഞാവലുമാണ്.പെരുമഴ പെയ്ത ദിവസം അരീക്കോട്-മുക്കം-കോഴിക്കോട് വഴി ഏകനായി യാത്രപോയി ആശുപത്രി കെട്ടിടം കണ്ട് തിരിച്ചു വരുമ്പോള്‍ മഞ്ചേരിയില്‍ നിന്ന് വാങ്ങി ആ വേദനാ യാത്രയുടെ ഓര്‍മ്മയ്ക്ക് നട്ട ചാമ്പ മരം. കാര്‍പോര്‍ച്ചിന് നേരെ നട്ടതിനാല്‍ സിറ്റൗട്ടില്‍ നിന്ന് നോക്കുമ്പോള്‍ അതിനെ മറയില്ലാതെ കാണുമായിരിക്കും.

പാലക്കാട് നിന്നും പിന്നെയും നൂറ് കിലോമീറ്റര്‍ താണ്ടി തിരിച്ചുവന്ന ദീര്‍ഘയാത്രയായി വഴിവക്കിലെ അണ്ണനില്‍ നിന്നും വാങ്ങിയ നീലം മാവിന്‍ തൈ.
കിഴക്കുഭാഗത്തെ ബെഡ്റൂമില്‍ നിന്ന് നോക്കിയാല്‍ ആ തൈ കാണാം.തോട്ടിലേക്കുള്ള വഴിയില്‍, മഹാഗണിമരത്തിന്‍റെ നിഴലില്‍ അത് ഉണങ്ങി തുടങ്ങിയിരുന്നു, ഞാന്‍ പോരുമ്പോള്‍.കഴിഞ്ഞ ദിവസം അതില്‍ നിറയെ ഇലകള്‍ തളിര്‍ത്തെന്ന് ഉമ്മ സന്തോഷത്തോടെ പറഞ്ഞു.അതിലേറെ സന്തോഷം ഇവിടെയാണ്.




റോസാച്ചെടിയും കിണറിനോട് ചാരി വളരുമായിരിക്കും.

വേദനകളില്‍ പുളഞ്ഞപ്പോള്‍ ആനക്കയത്തു പോയി കൊണ്ടുവന്ന ഞാവലാണ് പടിഞ്ഞാറ് ഭാഗത്തെ ചുമരിനോട് ചേര്‍ന്ന് വളരുന്നത്. കുഴിയെടുത്ത് വളമൊക്കെയിട്ട് ഉമ്മാനെ കൊണ്ടുവന്നാണ് അത് നട്ടത്.
എല്ലാത്തിനും കമ്പികൊണ്ടുള്ള വലകൊണ്ടുവന്ന് യൂട്യൂബ് നോക്കിയാണ് കൂടുപണിതത്.അല്ലെങ്കില്‍ ആട്ടിന്‍കുട്ടികള്‍ അതിന്‍റെ തളിലിരകളില്‍ ഉമ്മവെച്ച് ടേസ്റ്റ് നോക്കും. 

വീട്ട് മുറ്റത്തെ മരങ്ങള്‍ക്കെല്ലാം കഥപറയാനുണ്ട്.എല്ലാം ഓര്‍മ്മകളെ താലോലിക്കുന്ന തൈമരങ്ങളാണ്.ഞാനുണ്ടായാലും ഇല്ലാതായാലും ആ മരങ്ങള്‍ അവിടെയുണ്ടാവണം.

ആ മരങ്ങള്‍ ചാമ്പക്കയുണ്ടാവണം.
വഴിയെ പോകുന്നവര്‍ വന്ന് ചാമ്പക്ക തിന്നട്ടേ..

വീട്ടിലെ കുട്ടികള്‍ ആ മരച്ചോട്ടില്‍ കളിക്കുന്നത് കാണാനെന്ത് രസമായിരിക്കും.
പക്ഷികള്‍ വന്ന് അതില്‍ കൊമ്പിലിരുന്ന് ചിലമ്പട്ടെ.. വേണമെങ്കില്‍ കൂട് കൂട്ടട്ടേ..
അതിലെ ഫലങ്ങള്‍ കൊത്തിയെടുത്ത് പറക്കട്ടേ…
പൂമ്പാറ്റകള്‍ വന്ന്  പുഷ്പങ്ങളുണ്ടാകുമ്പോള്‍ അതിലെ തേന്‍ നുകരട്ടേ..

അങ്ങിനെ ആ ഓര്‍മ്മ മരങ്ങള്‍ക്കൊണ്ട് അവരെല്ലാം സന്തോഷിക്കട്ടേ... <3